Wednesday, October 3, 2012

കുപ്പത്തൊട്ടിയില്‍ തിളങ്ങിയ മാണിക്യം!!!



"തിലകന്‍;മരണാനന്തര മഹത്വം പറയുന്ന സമൂഹത്തിന്‍റെ ഇര."- മലയാള സിനിമയില്‍ നട്ടെല്ല് ഉള്ള ചില അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായ ശ്രീ രഞ്ജിത്തിന്‍റെ വാക്കുകളാണ് ഇവ. എന്നെ ഈ ലേഖനം എഴുതാന്‍ പ്രേരിപ്പിച്ചതും ഈ വാക്കുകള്‍ ആണു. ഒരു പക്ഷേ തിലകനെ പറ്റി അല്ലെങ്കില്‍ അദ്ദേഹത്തിന്റെ വേര്‍പാടിനെ പറ്റി പറയുവാന്‍ അധികാരമുള്ള ചുരുക്കം ചില വ്യക്തികളില്‍ ഒരാളാണ് രഞ്ജിത്. സിനിമ ലോകത്തെ രാജാക്കന്മാരും ശിങ്കിടകളും തഴഞ്ഞിട്ട തിലകനു ഒരു കൈത്താങ്ങു ആയി വന്ന ഒരാളാണ് രഞ്ജിത്. വിമര്‍ശന ശരങ്ങളെ തട്ടി മാറ്റിക്കൊണ്ടാണ്, തന്‍റെ ' ഇന്ത്യന്‍ റുപ്പീ' എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം രഞ്ജിത് തിലകനു നല്‍കിയത്. തിലകനെയല്ലാതെ വേറേ ഒരു നടനെയും നമുക്ക് ആ റോളില്‍ സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല.

തിലകന്‍റെ മരണ വാര്‍ത്ത‍ ഒരു പക്ഷേ മലയാളികള്‍ കുറച്ചു കാലമായി വേദനയോടെ പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്. പക്ഷേ അദ്ദേഹം രക്ഷപ്പെടണം എന്നും തിരിച്ചു വരണം എന്നും പ്രാര്‍ത്ഥിച്ചു പോവാത്ത ഒരു മലയാളി പ്രേക്ഷകനും ഉണ്ടാവില്ല. ഇതൊക്കെയാണെങ്കിലും കഴുകന്‍ കണ്ണുകളുമായി ആശുപത്രിയുടെ പ്രദേശങ്ങളില്‍ തമ്പടിച്ച 'ഹോട്ട് ന്യൂസ്‌ ശില്‍പികള്‍ ' ഈ മരണവും മരണാനന്തര 'ചടങ്ങുകളും' മുന്‍കൂട്ടി മനസ്സില്‍ കുറിച്ചു വച്ചു എന്നു വേണം കരുതാന്‍.. ഇന്നു രാവിലെ തുടങ്ങി ചാനലുകളില്‍ ദുഃഖ സംഗീതവും, തിലകന്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ ദൃശ്യങ്ങളും, അതു പോലെ തന്നേയ് തിലകന്‍ പിന്നിട്ട വഴികളിലെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുടെയും എല്ലാം അനുശോചനങ്ങള്‍ എല്ലാം കൊണ്ടും നിറയുകയാണ്. എല്ലാം കണ്ടാല്‍ ഏതു പൊട്ടനും മനസിലാവും ഇതെല്ലാം മുന്‍കൂട്ടി ഒരുക്കി വച്ചതാണ് എന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് തിലകന്‍ ഇതുപോലെ രോഗ ബാധിതനായി അത്യാസന്ന നിലയില്‍ കിടക്കുമ്പോള്‍, മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ പ്രതിനിധി , ആശുപത്രിയിലേക്ക് വിളിച്ചു "തിലകന്‍ മരിച്ചോ...നിങ്ങള്‍ വേഗം വാര്‍ത്ത‍ തരൂ... അടുത്ത ദിവസത്തേയ്ക്കുള്ള എഡിഷന്‍ പ്രിന്‍റ് ചെയ്യാറായി" എന്നു പറഞ്ഞത് അക്കാലത്തു ഒരു ചെറിയ വിവാദം ഉണ്ടാക്കിയ സംഭവം ആയിരുന്നു. സൂചി കൊണ്ടു എടുക്കുന്നത് തൂമ്പ കൊണ്ടു എടുക്കാന്‍ പാകം ആക്കി തരുന്ന നമ്മുടെ ചാനല്‍കാര്‍ അക്കാലങ്ങളില്‍ ഇല്ലാത്തതു കാരണം ആ സംഭവം അത്ര ചൂട് പിടിച്ചില്ല.

സ്വന്തം കഴിവു കൊണ്ടും അസാമാന്യമായ ആത്മവിശ്വാസം കൊണ്ടും പ്രതിസന്ധികളെ അതിജീവിച്ച നടനാണ് തിലകന്‍ എന്നതില്‍ സംശയം ഇല്ല. എന്നിരുന്നാലും നിര്‍ഭാഗ്യങ്ങള്‍ അദ്ധേഹത്തെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു. എന്നും ചിലരുടെ ഒത്തു കളികളില്‍ ഒറ്റപ്പെട്ടു പോയ ഒരാളാണ് അദ്ദേഹം എന്നു തിലകന്‍റെ ജീവിതം പരിശോധിച്ചാല്‍ നമുക്ക് മനസിലാകും. പെരുന്തച്ചനിലെ അഭിയ മികവിനു ദേശീയ അവാര്‍ഡിന്റെ വക്കോളം എത്തിയിട്ടും തഴയപെട്ടത്‌ മുതല്‍ ഇങ്ങു കൊച്ചു കേരളത്തില്‍ ചിലരുടെ ഒക്കെ ഇടപെടലുകള്‍ കാരണം ഒത്തിരി സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടത് വരെയുള്ള സംഭവങ്ങള്‍ അതിനു ഉദാഹരണം ആണു. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാബ് ബച്ചനെ സോപ്പ് ഇടാന്‍ ഉള്ള ചില ഉത്തരേന്ത്യന്‍ ലോബികളുടെ ഇടപെടലുകള്‍ കാരണമാണ് പെരുന്തച്ചനിലെ തിലകന്‍റെ പ്രകടനം തഴയപ്പെട്ടത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തം സഹപ്രവര്‍ത്തകരാല്‍ പോലും ഒറ്റപെടുത്തല്‍ ഏറ്റുവാങ്ങിയിട്ട് പോലും തളരാതെ ആരുടെ മുന്നിലും തല കുനിക്കാത്ത ആ വ്യക്തിത്വത്തിനെ പുകഴ്ത്താന്‍ വാക്കുകളില്ല.

കോക്കസ് കളികളാണ് മലയാള സിനിമയുടെ ശാപം എന്നു പരസ്യമായി പ്രഖ്യാപിച്ച തിലകനു അതിന്റെ പേരില്‍ പല സിനിമകളും നഷ്ടമായി. അമ്മ സംഘടനയ്ക്കുള്ളിലെ ചര്‍ച്ചയ്ക്കു ഇടയില്‍ തിലകനു നേരെ കൈ ചൂണ്ടി ദേഷ്യത്തോടെ സംസാരിച്ച കാര്യം ഒരിക്കല്‍ ദിലീപ് മനോരമ ന്യൂസ്‌ലെ ഇന്റര്‍വ്യൂ യില്‍ പറയുന്നത് കാണാന്‍ ഇടയുണ്ടായി. ഈ കാര്യം ഇന്റര്‍വ്യൂ യില്‍ പറയുമ്പോള്‍ പോലും ദിലീപിന്‍റെ മുഖത്ത് ഒരു കുറ്റബോധം പോലും വന്നില്ല എന്നത് എന്നെ അതിശയിപ്പിച്ചു. അര്‍ഹിക്കാത്ത അംഗീകാരങ്ങള്‍ ഏറ്റു വാങ്ങിയവര്‍ക്കു കലയുടെ മഹത്ത്വം ഒരിക്കലും അറിയില്ല എന്നു പറയുന്നത് എത്ര ശരിയാണ്. തിലകനില്‍ നിന്നും വിമര്‍ശന ശരങ്ങള്‍ ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയിട്ടുള്ള മോഹന്‍ ലാല്‍ , മമ്മൂട്ടി, നെടുമുടി വേണു തുടങ്ങിയവര്‍ പോലും അദ്ധേഹത്തെ പരസ്യമായി അധിക്ഷേപിക്കാന്‍ നിന്നിട്ടില്ല എന്നതും നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യം ആണു. ആ പ്രശ്നങ്ങളുടെയെല്ലാം പരിസമാപ്തി എന്നോണം തിലകനെ അമ്മയില്‍ നിന്നും പുറത്താക്കി. അഭിനയ കലയോടുള്ള അഭിനിവേശത്താല്‍ സ്വന്തം അമ്മ പോലും തള്ളി പറഞ്ഞ തനിക്കു ഈ താരങ്ങള്‍ വാഴുന്ന അമ്മയുടെ വിലക്ക് പുല്ലാണെന്ന് വിളിച്ചു പറയാന്‍ തിലകന് മടിയുണ്ടായില്ല. ഏതോ രണ്ടു ചെറിയ സിനിമകളില്‍ ചെറിയ വേഷം ചെയ്തു അഭിനയത്തിന്റെ ABCD പോലും അറിയില്ല എന്നു തെളിയിച്ച ശ്രീ ഇടവേള ബാബു ഒക്കെ വാഴുന്ന 'അമ്മയില്‍' നിന്നും തിലകനെ പോലുള്ള മഹാ പ്രതിഭകളെ പുകച്ചു പുറത്ത് ചാടിച്ചതില്‍ വലിയ അത്ഭുതം ഒന്നും തോന്നാനില്ല എന്നു പറയുന്നതാവും ശരി.

അമ്മയെ കൂടാതെ ഫെഫ്ക , മാക്ട തമ്പ്രാക്കന്മാരുടെയും കണ്ണിലെ കരടായിരുന്നു തിലകന്‍. . അവരുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ഒരു പിടി നല്ല സിനിമകളില്‍ നിന്നും തിലകന്‍ തഴയപ്പെട്ടു. ഒരാള് അഭിനയിക്കരുത് എന്നു തീരുമാനം എടുക്കാന്‍ ഈ തമ്പ്രാന്‍മാര്‍ക്ക് എങ്ങനെ സാധിച്ചു എന്നത് മനസിലാവാത്ത കാര്യം ആണു. ഇന്നയാളുടെ സിനിമയില്‍ അഭിനയിക്കരുത് ഇന്നയാളോട് സഹകരിക്കരുത് എന്നെല്ലാം പറയാന്‍ ഇവരാണോ മലയാള സിനിമയുടെ പിതാക്കന്മാര്‍... ഈ ഒറ്റപെടുത്തലുകളുടെ മുന്‍പിലും തളരാതെ മുന്നേറാന്‍ തിലകനു സാധിച്ചു. തന്നെ വേണ്ടാത്ത സിനിമയെ തനിക്കും വേണ്ട എന്നു പ്രഖ്യാപിച്ചു തിലകന്‍ വീണ്ടും നാടകങ്ങളിലേക്ക് തിരിഞ്ഞു. ആലപ്പുഴയില്‍ നാടക സമിതിക്ക് രൂപം കൊടുത്ത അദ്ദേഹം തന്‍റെ രോഗാവസ്ഥയില്‍ പോലും നാടകങ്ങളില്‍ സജീവമായി.
താന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ ആണെന്ന് ഉറക്കെ പ്രഖ്യാപിച്ച തിലകന്‍ തന്നിലെ കമ്മ്യൂണിസ്റ്റ്‌ ആണു പ്രതിസന്ധികളില്‍ തളരാതെ തന്നെ മുന്‍പോട്ട് പോവാനും അന്യായങ്ങളെ എതിര്‍ക്കാനും സഹായകമായത് എന്നു പറയുകയുണ്ടായി. തല വഴി മുണ്ട് പുതച്ചു തൊഴാന്‍ പോകുന്ന കമ്മ്യൂണിസ്റ്റ്‌ കാരുള്ള ഇക്കാലത്തും നിരീശ്വര വാദവും കമ്മ്യൂണിസവും മുറകെ പിടിച്ച തിലകന്‍ മരണം വരെയും തന്‍റെ ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ത്തില്ല.

എന്ത് തന്നെയായാലും ചാനലുകാര്‍ക്ക്‌ കുറച്ചു ദിവസത്തേയ്ക്ക് ഉള്ളതായി. തിലകന്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ധേഹത്തെ ചുറ്റി പറ്റിയുണ്ടായിരുന്ന വിവാദങ്ങള്‍ കുത്തിപൊക്കാന്‍ അവര്‍ ആവുന്ന അത്ര ശ്രമിക്കും എന്നതില്‍ സംശയം വേണ്ട. തിലകനിലെ നടന്‍ മരിച്ചു എന്നു വരെ പ്രഖ്യാപിച്ചവരുടെ പോലും അനുശോചനങ്ങളാളും മുതലകണ്ണ്‍ നീരിനാലും നമ്മുടെ ചാനലുകള്‍ ഈ മരണവും ആഘോഷമാകും. എല്ലാം ഒതുങ്ങുമ്പോള്‍ ചിതയിലെ ചൂട് അണയുന്നതിനു മുന്‍പ് തന്നെ വീണ്ടും അവരുടെ സന്തോഷ്‌ പണ്ഡിറ്റ്‌ലേക്കും മറ്റും ചര്‍ച്ചകളിലേക്കും തിരിയും. അങ്ങനെ തിലകനെയും അവര്‍ തിരശീലയ്ക്ക് പിന്നിലേക്കു മറ്റും.THE SHOW MUST GO ON........

പ്രിയപ്പെട്ട സിനിമ ലോകമേ...നിങ്ങള്ക്ക് അദ്ദേഹം നിഷേധിയും അഹങ്കാരിയുമായിരിക്കും, നിങ്ങള്‍ പൂജിച്ചു പോന്നിരുന്ന പോന്നിരുന്ന താരബിംബങ്ങളെ കല്ലെറിഞ്ഞവനായിരിക്കും, പക്ഷെ ഞങ്ങള്‍ക്ക് അദ്ദേഹം ഒരു മാണിക്യമാണ് മലയാള സിനിമ എന്ന കുപ്പത്തൊട്ടിയില്‍ തിളങ്ങി നിന്ന മാണിക്യം. 

No comments:

Post a Comment